Movies
സ്റ്റൈലിഷ് ലുക്ക് കൊണ്ട് ആരാധകരെ വിസ്മയിപ്പിക്കുന്ന യുവതാരം ദുല്‍ഖര്‍ സല്മാന് ഇത്തവണ പാരീസ് നഗരത്തെ ആവേശത്തിലാഴ്ത്തി.
മകള്‍ മറിയത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച്, പാരീസിലെ തെരുവുകളിലൂടെ മകള്‍ക്കൊപ്പം ദുല്‍ഖര്‍ നടത്തിയ ബൈക്ക് സവാരിയുടെ ചിത്രങ്ങളാണു സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തത്.
അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ് എന്ന ബ്രാന്‍ഡിന്റെ പാരീസ് ലോഞ്ചിനിടെയായിരുന്നു താരം മകള്‍ക്കൊപ്പം ഹൈ-പെര്‍ഫോമന്‍സ് ഇലക്ട്രിക് ബൈക്കായ എഫ് 77-ല്‍ നിരത്തിലിറങ്ങിയത്.
കൂടെ സമയം ചെലവഴിക്കാന്‍ പറ്റിയ ഏറ്റവും മികച്ച കൊച്ചു വലിയ ആള്... എന്നാണ് തന്റെ കുഞ്ഞുമാലാഖയെ ദുല്‍ഖര്‍ വിശേഷിപ്പിച്ചത്. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓര്‍മകളില്‍ ഒന്നാണിതെന്ന് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ദുല്‍ഖറിന്റെ അമ്മ സുല്ഫത്തിന്റെപിറന്നാളിനു തൊട്ടുപിന്നാലെയാണ് മറിയത്തിന്റെയും പിറന്നാള്‍ എത്തിയത്. സാധാരണയായി മകളുടെ സ്വകാര്യതയ്ക്കു വലിയ പ്രാധാന്യം നല്കുന്ന ദുല്‍ഖര്‍, ഈ സ്പെഷല്‍ ഡേയിലെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കുകയായിരുന്നു.
ദുല്‍ഖറിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം, ഐ ആം ഗെയിമിന്റെ അവസാനഘട്ട ജോലികള്‍ പുരോഗമിക്കുകയാണ്. ആകാശത്തിലോ ഒക്ക താര- എന്ന വമ്പന്‍ തെലുങ്ക് പ്രോജക്റ്റിലും ദുല്‍ഖര്‍ ഉടന്‍ ജോയിന്‍ ചെയ്യുമെന്നാണ് സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Business
കൊച്ചി: ജോസ് ആലുക്കാസ് നടൻ ദുൽഖർ സൽമാനെ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു.
സൂക്ഷ്മമായ നിർമാണമികവും കാലാനുസൃതമായ പുതുമകളും അടിത്തറയാക്കിയ ബ്രാൻഡിന്റെ കാന്പയിനുകളിൽ ദുൽഖർ പങ്കാളിയാകും.
ഇതുസംബന്ധിച്ചു നടന്ന ചടങ്ങിൽ മാനേജിംഗ് ഡയറക്ടർമാർമാരായ വർഗീസ് ആലുക്കാസ്, ജോൺ ആലുക്കാസ്, പോൾ ആലുക്കാസ് എന്നിവർ പങ്കെടുത്തു.
Movies
ദുൽഖർ സൽമാൻ നായകനാവുന്ന ഐ ആം ഗെയിം ഫസ്റ്റ് ലുക്ക് പുറത്ത്. ചിത്രത്തിലെ ദുൽഖർ സൽമാന്റെ ലുക്ക് ആണ് പുറത്ത് വിട്ടിരിക്കുന്നത്. ആരാധകരെ ആവേശം കൊള്ളിക്കുന്ന സ്റ്റൈലിഷ്, മാസ്സ് ലുക്കിലാണ് ദുൽഖർ സൽമാനെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ‘ഐ ആം ഗെയിം’, വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.
സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ തിരക്കഥ രചിച്ച ചിത്രത്തിന്റെ സംഭാഷണങ്ങൾ ഒരുക്കിയത് ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ്. ആർഡിഎക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഐ ആം ഗെയിം’.
ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളുടെ പോസ്റ്ററുകൾ നേരത്തെ പുറത്ത് വന്നിരുന്നു. ദുൽഖർ സൽമാന്റെ ഫസ്റ്റ് ലുക്ക് കൂടെ റിലീസ് ചെയ്തതോടെ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ ഉയർന്നിരിക്കുകയാണ്.
ചിത്രീകരണം ഇനിയും അവസാനിച്ചിട്ടില്ലാത്ത ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ ദുൽഖർ സൽമാന്റെ നാല്പതാമത്തെ ചിത്രമാണ്. ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കതിർ, പാർത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥൻ എന്നിവരും ചിത്രത്തിൽ നിർണ്ണായക കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
‘കബാലി’, ‘കെജിഎഫ്’ സീരിസ്, ‘കൈതി’, ‘വിക്രം’, ‘ലിയോ’, ‘സലാർ’ എന്നീ പാൻ ഇന്ത്യൻ ചിത്രങ്ങളുടെ സംഘട്ടന സംവിധാനം നിർവഹിച്ചിട്ടുള്ള അൻപറിവ് മാസ്റ്റേഴ്സ് ആണ് ‘ഐ ആം ഗെയി’മിനു വേണ്ടിയും സംഘട്ടനം ഒരുക്കുന്നത്.
‘ആർഡിഎക്സ്’ എന്ന ആക്ഷൻ ഹിറ്റിന് ശേഷം അൻപറിവ് ടീം വീണ്ടും നഹാസിനൊപ്പം ഒന്നിക്കുകയാണ്. ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, വിഎഫ്എക്സ് - തൗഫീഖ് - എഗ്വൈറ്റ്, പോസ്റ്റർ ഡിസൈൻ- ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ് - കണ്ണൻ ഗണപത്, സ്റ്റിൽസ്- എസ് ബി കെ, പിആർഒ- ശബരി
Movies
ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രം തമിഴിൽ റീമേക്ക് ചെയ്ത് നശിപ്പിച്ചുകളഞ്ഞെന്ന് ചിത്രത്തിലെ നായകൻമാരിലൊരാളായ റാണ ദഗുബാട്ടി. മലയാളത്തിൽ അവർ ചെറുപ്പക്കാരായിരുന്നുവെന്നും തങ്ങളെല്ലാം മധ്യവയസ്കരെപ്പോലെയായിരുന്നു ചിത്രത്തിലെന്നും റാണ പറഞ്ഞു.
ദുൽഖർ സൽമാൻ അവതരിപ്പിച്ച കഥാപാത്രത്തോടാണ് തനിക്ക് ആദ്യം വളരെ ഇഷ്ടം തോന്നിയതെങ്കിലും ഫഹദ് ഫാസിലിന്റെ കഥാപാത്രം അവതരിപ്പിക്കാനാണ് അവസരം ലഭിച്ചതെന്ന് റാണ വെളിപ്പെടുത്തി. പുതിയ ചിത്രം ‘കാന്ത’യുടെ പ്രമോഷന്റെ ഭാഗമായി സുധിർ ശ്രീനിവാസന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു റാണ ദഗുബാട്ടി.
‘ഞാനും ദുൽഖറും സ്കൂൾമേറ്റ്സ് ആണ്, ദുൽഖർ അഭിനയിച്ചതിൽ എനിക്ക് ആദ്യം വളരെ ഇഷ്ടം തോന്നിയത് ‘ബാംഗ്ലൂർ ഡേയ്സി’ലെ കഥാപാത്രത്തോടാണ്. ഞങ്ങൾ ആ ചിത്രം തമിഴിലേയ്ക്ക് റീമേക്ക് ചെയ്ത് നശിപ്പിച്ചു കളഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിൽ നടൻ ആര്യ എന്നോട് പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു, ‘മച്ചാ, നോക്ക് ദുൽഖറും നിവിനും ചെറുപ്പക്കാരായ പിള്ളേരാണ്. നമ്മളെ കണ്ടാൽ റിട്ടയർ ജീവിതം നയിക്കുന്ന മധ്യവയസ്കരെ പോലെയുണ്ട്’,’’ റാണ ദഗുബാട്ടിയുടെ വാക്കുകൾ.
Movies
ദുൽഖർ സൽമാൻ നായകനായെത്തുന്ന കാന്ത സിനിമയുടെ തമിഴ്, തെലുങ്ക് പതിപ്പുകളുടെ ട്രെയിലർ എത്തി. ചിത്രം നവംബർ 14-ന് ആഗോള റിലീസായെത്തും.
സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗുബാട്ടിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്.
ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗുബാട്ടി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. ദുൽഖർ സൽമാൻ എന്ന നടന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായിരിക്കും ഈ ചിത്രത്തിൽ ഉണ്ടാവുക എന്ന സൂചനയാണ് ചിത്രത്തിന്റെ ട്രെയിലർ നൽകുന്നത്.
ടി.കെ. മഹാദേവൻ എന്ന നടൻ ആയാണ് ദുൽഖർ സൽമാൻ ഈ ചിത്രത്തിൽ വേഷമിടുന്നത്. ചിത്രം കേരളത്തിൽ എത്തിക്കുന്നത് വേഫറെർ ഫിലിംസ് തന്നെയാണ്.
Kerala
കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി പിടിച്ചെടുത്ത ദുൽഖർ സൽമാന്റെ കാർ ഉപാധികളോടെ കസ്റ്റംസ് വിട്ടുനൽകി. ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള ലാൻഡ് റോവർ ഡിഫൻഡർ കാറാണ് കസ്റ്റംസ് അഡീഷനൽ കമ്മീഷണർ വിട്ടുനൽകിയത്.
20 ശതമാനം ബാങ്ക് ഗ്യാരണ്ടിയിലാണ് ലാൻഡ് റോവർ ഡിഫെൻഡർ വിട്ടു നൽകിയത്. വാഹനം കേരളത്തിന് പുറത്തേക്ക് കൊണ്ട് പോകരുതെന്നും എപ്പോൾ വിളിപ്പിച്ചാലും വാഹനം ഹാജരാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം ദുൽഖറിനൊപ്പം റോബിൻ എന്നയാളുടെ വാഹനം കൂടി വിട്ടുനൽകുമെന്ന് കസ്റ്റംസ് അറിയിച്ചു. ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത ലാൻഡ് റോവർ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് നേരത്തെ ദുല്‍ഖര്‍ സല്മാന് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ദുൽഖറിന്റെ അപേക്ഷയിൽ പത്ത് ദിവസത്തിനകം കസ്റ്റംസ് തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വിശദമായ വാദം കേട്ട കോടതി കസ്റ്റംസ് അഡീഷണർ കമ്മീഷണർ ദുൽഖറിന്റെ ആവശ്യം പരിഗണിക്കണമെന്ന് ഇടക്കാല ഉത്തരവിടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലാന്‍ഡ് റോവര്‍ വിട്ടുകിട്ടാൻ ദുല്‍ഖര്‍ അപേക്ഷ നല്‍കിയത്.
Movies
കിംഗ് ഓഫ് കൊത്തയ്ക്കും കുറുപ്പിനും ചെലവാക്കിയ അതേ തുക തന്നെയാണ് ‘ലോക’യുടെയും ബജറ്റ് എന്ന് ദുൽഖർ സൽമാൻ. ഈ സിനിമയ്ക്കായി ചെലവഴിച്ച ഒരു പൈസ പോലും വെറുതെ പാഴാക്കിയിട്ടില്ലെന്നും തങ്ങൾക്ക് ഇതൊരു വലിയ ബജറ്റ് തന്നെയാണെന്നും നടൻ പറഞ്ഞു.
ഹൈദരാബാദിൽ നടന്ന ലോകയുടെ സക്സസ് ചടങ്ങിലാണ് ദുൽഖർ ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമയുടെ രണ്ടാം ഭാഗം ഇതിലും വലിയ ബജറ്റിലാണ് ഒരുങ്ങുന്നതെന്നും താരം വ്യക്തമാക്കി.
‘‘വേഫെറർ ഫിലിംസിന്റെ ഏഴാമത്തെ പ്രൊഡക്ഷനാണ് ലോക. ഇത്രയും പോസിറ്റിവിറ്റിയും സന്തോഷവും നിറഞ്ഞ ക്രൂവും കാസ്റ്റും അണിനിരന്ന മറ്റൊരു സിനിമ ഉണ്ടാകില്ല. ഹൃദയത്തിൽ നിന്നും വളരെ സ്പെഷലായുള്ള സിനിമ ഉണ്ടാകണം എന്ന സ്വപ്നമായിരുന്നു ഇതിൽ ഓരോരുത്തർക്കും ഉണ്ടായിരുന്നത്.
അതിനായി മികച്ച സാങ്കേതിക വിദഗ്ധരും അഭിനേതാക്കളും ഒരുമിച്ചു വന്നു. നിർമാതാവെന്ന നിലയിൽ എനിക്കൊരു ടെൻഷനും ഉണ്ടായിട്ടില്ല. കാരണം എന്താണ് ചെയ്യേണ്ടതെന്നുള്ള കൃത്യമായ ധാരണ ഇവർക്കെല്ലാം ഉണ്ടായിരുന്നു.
ഒന്നോ രണ്ടോ തവണ മാത്രമാണ് ഞാൻ സെറ്റ് സന്ദർശിക്കാനെത്തിയത്. എഡിറ്റും രണ്ട് തവണയാണ് കണ്ടത്. അത്രത്തോളം വിശ്വാസം ഈ ടീമിൽ ഉണ്ടായിരുന്നു.
ഞങ്ങളുടെ ആദ്യ പ്രൊഡക്ഷനായ വരനെ ആവശ്യമുണ്ട് സിനിമയിലും നസ്ലിൻ ഉണ്ടായിരുന്നു. അന്ന് തൊട്ട് വലിയ ഇഷ്ടമാണ്. നസ്ലിനോട് സംസാരിച്ചുകൊണ്ടിരുന്നാൽ ഇത്രത്തോളം ക്യൂട്ട് ആയിട്ടുള്ളൊരു ആളുണ്ടോ എന്നു തോന്നിപ്പോകും. ഒരു ബാഗിലെടുത്ത് തൂക്കി വീട്ടിൽ കൊണ്ടുപോകാൻ തോന്നും.
ചന്തുവിനെയും വലിയ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ അച്ഛനൊരു ഇതിഹാസമാണ്. ചന്തുവിന്റെ അച്ഛനൊപ്പം അഭിനയിച്ചിട്ടുണ്ട്, ഒരുപാട് സമയം ചെലവഴിച്ചിട്ടുമുണ്ട്. അച്ഛനെപ്പോലെ തന്നെയാണ് ചന്തുവും. അരുൺ കുര്യൻ എന്റെ സഹോദരനായി യമണ്ടൻ പ്രേമകഥയിൽ അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയിൽ ഞാൻ പോലും റെക്കമന്റ് ചെയ്യാതെ സ്വന്തം കഴിവിലൂടെ ഇവിടെ വരെ എത്തിയ നടനാണ് അരുൺ.
നിമിഷും ഞാനും തമ്മിൽ വളരെ കാലത്തെ പരിചയമുണ്ട്. എന്റെ ഏറ്റവും അടുത്ത ടെക്നീഷ്യൻ ഫ്രണ്ട് എന്നു വേണമെങ്കിൽ നിമിഷിനെ വിളിക്കാം. ലോകയിലേക്ക് എന്നെ കൊണ്ടുവന്നത് നിമിഷ് ആണ്. കിംഗ് ഓഫ് കൊത്തയുടെ സമയത്ത് ആണ് ഇങ്ങനെയൊരു ഐഡിയയെക്കുറിച്ച് നിമിഷ് പറയുന്നത്. അവർ ഈ കഥ ഒരുപാട് നിർമാതാക്കളുടെ അടുത്ത് പറഞ്ഞെന്നും അവർക്കൊന്നും ഇതു മനസിലാകുന്നില്ലെന്നും പറഞ്ഞു.
നീ എന്നെ കാണുന്നില്ലേ, ഞാനും ഒരു നിർമാതാവല്ലേ? എന്നാണ് നിമിഷിനോടു ചോദിച്ചത്. അവൻ ഐഡിയ പറഞ്ഞു, കേട്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു. ഇതെങ്ങനെ ചെയ്യുമെന്ന് എനിക്കറിയില്ല, പക്ഷേ നമ്മള് ചെയ്തിരിക്കുമെന്നു പറഞ്ഞു.
തീരെ ചെറിയ ബജറ്റിലാണ് ലോക നിർമിച്ചിരിക്കുന്നതെന്ന് പലരും ചിന്തിക്കുന്നുണ്ടാകും. പക്ഷേ മലയാളത്തിൽ ‘കിംഗ് ഓഫ് കൊത്ത’യ്ക്കും ‘കുറുപ്പി’നും ചെലവാക്കിയ അതേ ബജറ്റ് തന്നെ ‘ലോക’യ്ക്കുമായി. ഞങ്ങളെ സംബന്ധിച്ചടത്തോളം അതു വലിയ ബജറ്റ് തന്നെയാണ്. എന്നാൽപോലും അതിലൊരു ചെറിയ തുക പോലും അനാവശ്യമായി ചെലവാക്കിയിട്ടില്ല.
നിമിഷും ഡൊമിനിക്കും തമ്മിൽ വലിയൊരു കണക്ഷനുണ്ടായിരുന്നു. അതു തന്നെയാണ് സിനിമയുടെ വലിയ വിജയത്തിനു കാരണം. ഒരു സ്ത്രീയുടെ ശബ്ദം ഈ ചിത്രത്തിൽ ഉയർന്നു കേൾക്കുന്നുണ്ടെങ്കിൽ അതിന്റെ മുഴുവൻ ക്രെഡിറ്റും ശാന്തിക്ക് അവകാശപ്പെട്ടതാണ്.
കല്യാണിയും ഞാനും തമ്മിൽ ഒരുപാട് സാദൃശ്യങ്ങളുണ്ട്. കഴിഞ്ഞ ജന്മത്തിൽ ഇരട്ടകളായിരുന്നുവെന്ന് തോന്നുന്നു. ചന്ദ്രയെ ഇത്രത്തോളം ആത്മാർഥതയോടെ വേറെ ആരെങ്കിലും അവതരിപ്പിക്കുമോ എന്നത് സംശയമാണ്. അത്രത്തോളം ആ കഥാപാത്രത്തെ കല്യാണി മികച്ചതാക്കി.
ഞാൻ നായകനായി 40ലധികം സിനിമകൾ ചെയ്തിട്ടുണ്ട്. എന്നാൽ ഇതുവരെ ഒരു സിനിമയ്ക്കും ഇത്തരത്തിലുള്ള പ്രതികരണം ലഭിച്ചിട്ടില്ല. ലോക രാജ്യം മുഴുവൻ മാത്രമല്ല ലോകമെമ്പാടും ആഘോഷിക്കപ്പെടുകയാണ്. ഇപ്പോൾ ചിത്രം ഒരു വലിയ വിജയമാക്കി മാറ്റിയ പ്രേക്ഷകർക്ക് ഹൃദയം നിറഞ്ഞ നന്ദി.’’ദുൽഖർ സൽമാൻ പറഞ്ഞു.
Movies
തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുടെ വസതിയിൽ അതിഥിയായെത്തി നടൻ ദുൽഖർ സൽമാൻ. പൊന്നാട അണിയിച്ചുകൊണ്ടാണ് രേവന്ത് റെഡ്ഢി ദുൽഖറിനെ സ്വീകരിച്ചത്. നിര്‍മാതാവ് സ്വപ്ന ദത്തും ദുല്‍ഖറിനൊപ്പമുണ്ടായിരുന്നു.
ലക്കി ഭാസ്കറിലെ അഭിനയത്തിന് ദുല്‍ഖർ സൽമാന് കഴിഞ്ഞ വർഷം മികച്ച നടനുള്ള പ്രത്യേക ജൂറി പരാമർശം ലഭിച്ചിരുന്നു. നേരിട്ടെത്തി അവാർഡ് ഏറ്റുവാങ്ങാൻ ദുൽഖറിന് സാധിച്ചിരുന്നില്ല.
അതുകൊണ്ട് തെലുങ്കാനയിൽ എത്തിയപ്പോൾ ദുൽഖറിനെ തന്റെ വസതിയിലേക്ക് മുഖ്യമന്ത്രി രേവന്ത് റെഡ്ഢി പ്രത്യേകം ക്ഷണിച്ചതാണെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
2024 ൽ റിലീസ് ചെയ്ത തെലുങ്ക് ചിത്രങ്ങൾക്കായുള്ള പുരസ്കാരങ്ങളിൽ നാലെണ്ണമാണ് ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്ക്കർ അന്ന് സ്വന്തമാക്കിയത്. മൂന്നാമത്തെ മികച്ച ചലച്ചിത്രം, മികച്ച എഡിറ്റർ, മികച്ച തിരക്കഥാകൃത്ത് എന്നീ പുരസ്കാരങ്ങളാണ് ലക്കി ഭാസ്കറിനെ തേടിയെത്തിയത്.
മികച്ച എഡിറ്റർക്കുള്ള അവാർഡ് ഈ ചിത്രത്തിലൂടെ നവീൻ നൂലി നേടിയപ്പോൾ, മികച്ച തിരക്കഥാകൃത്തിനുള്ള അവാർഡ് ഇതിലൂടെ സ്വന്തമാക്കിയത് ചിത്രത്തിന്റെ സംവിധായകൻ കൂടിയായ വെങ്കി അറ്റ്ലൂരിയാണ്.